അമ്പത്തിമൂന്നുമണി ജപത്തെപ്പറ്റി കൂടുതല്‍


ജപമാലയുടെ ഉത്ഭവം


പണ്ട്, ആദിമ ക്രൈസ്തവസഭയിലെ സന്യാസിമാര്‍ യാമപ്രാര്‍ത്ഥനകളുടെ വേളയില്‍ 150 സങ്കീര്‍ത്തനങ്ങളും ചൊല്ലി പ്രാര്‍ത്ഥിക്കുമായിരുന്നത്രെ. സന്യാസിമാരുടെ പ്രാര്‍ത്ഥനാ ജീവിതത്താല്‍ പ്രേരിതരായി, ഭക്തരായ പല അല്‍മായരും ഈ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അല്‍മായര്‍ക്കിടയില്‍ അക്ഷരാഭ്യാസം പൊതുവേ കുറവായിരുന്നതിനാല്‍, ലിഖിതങ്ങള്‍ നോക്കി സങ്കീര്‍ത്തനങ്ങള്‍ ഉരുവിടുന്നതിനു പകരം മനപ്പാഠമായ “നന്മ നിറഞ്ഞ മറിയം” ചൊല്ലുന്ന ഒരു സമ്പ്രദായം ഉരുത്തിരിഞ്ഞുവന്നു. അങ്ങനെ, 150 സങ്കീര്‍ത്തനങ്ങള്‍ക്കു പകരമായി, 150-ഓ, അല്ലെങ്കില്‍ 50-ഓ “നന്മ നിറഞ്ഞ മറിയം”! എണ്ണം കണക്കുകൂട്ടാനുള്ള എളുപ്പത്തിനായി, ചരടിലോ ചെറിയ കയറിലോ, 50 കെട്ടുകള്‍ ഇട്ടു വയ്ക്കുന്ന ഒരു ഏര്‍പ്പാടും നിലവില്‍ വന്നു. ചില പുരാതന ക്രൈസ്തവ ദേവാലയങ്ങളിലെ ചുവര്‍ചിത്രങ്ങള്‍ പ്രകാരം, രണ്ടാം നൂറ്റാണ്ടില്‍ പോലും ഇവ നിലവില്‍ ഉണ്ടായിരുന്നതായി കാണപ്പെടുന്നു.

ഇന്നു നാം അറിയുന്ന ജപമാലയുടെ ചരിത്രം തുടങ്ങുന്നത്, ഡൊമിനിക്കന്‍ സന്യാസ സഭാസ്ഥാപകനായ വി. ഡൊമിനിക്കിലാണ്. ആല്‍ബിജേന്‍‌ഷ്യന്‍ പാഷണ്ഠത കത്തിപ്പടര്‍ന്നകാലത്ത്, ഫ്രാന്‍സില്‍ അദ്ദേഹം ഒരു ജപമാല പ്രസിദ്ധപ്പെടുത്തിയിരുന്നു. പറയപ്പെടുന്നത്, പരി. ദൈവമാതാവ് തന്നെയാണ് പാപത്തിനും ദൈവദൂഷണത്തിനും എതിരെയുള്ള മറുമരുന്നായിട്ട് ഈ ജപമാല ഉപദേശിച്ചത് എന്നാണു്. എന്തായാലും, വി. ഡൊമിനിക്കിന്റെ മരണശേഷം (1221), അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ മുഖേനയാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് ജപമാല എത്തുന്നത്. നാം ഇന്നു ചൊല്ലുന്ന പരി. ദൈവമാതാവിന്റെ ജപമാലയുടെ തുടക്കം അവിടെയാണ്.

പ്രചരിച്ച കാലം മുതല്‍, സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും മഹിമയുടെയും രഹസ്യങ്ങള്‍ മാത്രമേ ജപമാലയില്‍ ധ്യാനിക്കപ്പെട്ടിരുന്നുള്ളു. 2002-ല്‍ ആണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ നിര്‍ദ്ദേശപ്രകാരം “പ്രകാശത്തിന്റെ ദൈവരഹസ്യങ്ങള്‍” ജപമാലയില്‍ ചേര്‍ക്കപ്പെട്ടത്.


ചൊല്ലേണ്ട വിധം


ജപമാല ചൊല്ലുമ്പോള്‍ വിരലുകള്‍ മണികളിലൂടെ മുന്നോട്ടു ചലിക്കുന്നു - കുരിശില്‍ തുടങ്ങി, മാലയുടെ ഒരു വശത്തു കൂടെ, വിരലുകള്‍ അതിനെ വലം വയ്ക്കുന്നു. വലതു വശത്തു കാണിച്ചിരിക്കുന്ന ചിത്രം ശ്രദ്ധിയ്ക്കുക. അതില്‍ അക്കങ്ങള്‍ ഉപയോഗിച്ച് ചില സ്ഥാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു, അവ ചുവടെ വിശദമാക്കിയിട്ടുണ്ട്.



  1. കുരിശ്: ഇവിടെ, കുരിശടയാളം വരച്ചു കൊണ്ട് നാം ജപമാല തുടങ്ങുന്നു. അതേത്തുടര്‍ന്ന് വിശ്വാസപ്രമാണം ചൊല്ലുന്നു.

  2. കുരിശിനടുത്തുള്ള വലിയ മണി: ഇവിടെ, “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” ചൊല്ലുന്നു

  3. വലിയ മണിയ്ക്കു ശേഷമുള്ള മൂന്നു ചെറിയ മണികള്‍ : മൂന്നു ചെറുജപങ്ങള്‍ക്കിടയിലുല്ല ഓരോ “നന്മ നിറഞ്ഞ മറിയം”

  4. മൂന്നു ചെറിയ മണികള്‍ക്കു ശേഷമുള്ള വലിയ മണി: ത്രിത്വസ്തുതി; ശേഷം, ദിവസത്തിന്റെ ദൈവരഹസ്യങ്ങളില്‍ ആദ്യത്തേത് ചൊല്ലുക/ധ്യാനിക്കുക; തുടര്‍ന്ന് “സ്വര്‍ഗ്ഗസ്ഥനായ പിതാവേ”

  5. പത്ത് ചെറിയ മണികള്‍ : പത്ത് “നന്മ നിറഞ്ഞ മറിയം”

  6. പത്ത് ചെറിയ മണികള്‍ക്കു ശേഷമുള്ള വലിയ മണി: ത്രിത്വസ്തുതി, ശേഷം ഫാത്തിമാ ജപം ചൊല്ലാവുന്നതാണു്; അതിനു ശേഷം രണ്ടാമത്തെ ദൈവരഹസ്യം, തുടര്‍ന്ന് “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” (ഇപ്രകാരം, രഹസ്യങ്ങള്‍ തീരുന്നതു വരെ തുടരുക)



ഗാനങ്ങള്‍


ജപമാല ആഘോഷപൂവ്വമാക്കാന്‍ , വേണമെങ്കില്‍ നന്മ നിറഞ്ഞ മറിയവും, ത്രിത്വസ്തുതിയും മറ്റും ഗാനരൂപത്തില്‍ ചൊല്ലാവുന്നതാണ്‍. ഓരോ രഹസ്യം ധ്യാനിക്കുമ്പൊഴും വെവ്വേറെ രീതികളിലെ ആലാപനവും സ്വീകരിക്കാവുന്നതാണ്‍.

ചില പ്രസിദ്ധമായ ഗാന രൂപങ്ങള്‍ ചുവടേ ചേര്‍ത്തിരിക്കുന്നു. ഗാനങ്ങള്‍ പാടിക്കേള്‍ക്കണമെങ്കില്‍ വരികള്‍ക്കു ചുവടെയുള്ള ഓണ്‍ലൈന്‍ പ്ലേയര്‍ ഉപയോഗിയ്ക്കാവുന്നതാണ്. അതല്ല, ഡൌണ്‍‌ലോഡ് ചെയ്തു കേള്‍ക്കണമെങ്കില്‍ പ്ലേയറിനെതിരെയുള്ള ലിങ്ക് ഉപയോഗിയ്ക്കാവുന്നതാണ്‍.




നന്മ നിറഞ്ഞ മറിയം
സ്വസ്തി നന്മ പൂരിതേ
നിന്നോടു കൂടെ നാഥനും
സ്ത്രീകളില്‍ അനുഗ്രഹീതേ
നിന്‍ കുമാരനേശുവും

പാപരഹിതയായ മേരീ
തമ്പുരാന്റെ അമ്മ നീ
പാപികള്‍ ഞങ്ങള്‍ക്കു വേണ്ടി
പ്രാര്‍ത്ഥിക്കേണമെപ്പൊഴും
or, Click here to download
ത്രിത്വസ്തുതി
താതനും സ്വപുത്രനും തന്‍ പാവനാത്മനും മുദാ
സ്തോത്രമേകിടുന്നു നിത്യ കാലവും നമോസ്തുതേ
. or, Click here to download




നന്മ നിറഞ്ഞ മറിയം
നന്മ നിറഞ്ഞവളേ, മേരീ നിന്‍ നാമം
വാഴ്തി പാടുന്നു
പരിശുദ്ധ കന്യാ‍മാതാവേ
പാപികള്‍ ഞങ്ങള്‍ക്കായ് നിത്യം
നിന്‍ തിരു സുതനോടെന്നെന്നും
പ്രാര്‍ത്ഥിക്കണമേ തായേ നീ
എന്നെന്നും, മൃത്യുവിന്‍ നേരത്തും
or, Click here to download
ത്രിത്വസ്തുതി
നിത്യപിതാവിന്നും സുതനും റൂഹായ്ക്കും സ്തുതിയുണ്ടാവട്ടെ.
ആദിയിലെപ്പോലെ എന്നേയ്ക്കും ആമ്മേന്‍.
or, Click here to download




ഫാത്തിമാ ജപം
ആമ്മേ സ്വര്‍ഗ്ഗറാണീ, നാഥേ പ്രാര്‍ത്ഥിക്കേണമേ
പാപത്തില്‍ വീഴുന്ന മക്കളെ രക്ഷിയ്ക്കാന്‍
അമ്മേ സുതനോട് പ്രാര്‍ത്ഥിക്കേണമേ
or, Click here to download